കണയങ്കോട് പാലത്തില്‍ നിന്നും ചാടിമരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പാലക്കുളം സ്വദേശിയുടേത്


കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ചാടിമരിച്ചയാളെ തിരിച്ചറിഞ്ഞു. പാലക്കുളം സ്വദേശിയായ പോവതുകണ്ടി രാജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.

പുതിയാപ്പ കോസ്റ്റ് ഗാര്‍ഡും നാട്ടുകാരനുമായ ഷെഫീക് പി.കെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ മത്സ്യത്തൊഴിലാളി സുബീറിന്റെ വലയിലാണ് മൃതദേഹം ലഭിച്ചത്.

ബാലുശ്ശേരിയില്‍ ചെരുപ്പ് കട നടത്തുകയാണ് രാജേഷ്. ബാലുശ്ശേരി ഭാഗത്തുനിന്നും കണയങ്കോട് എത്തിയ രാജേഷ് പാലത്തിന്റെ രണ്ടാമത്തെ തൂണില്‍ ഫോണ്‍ വെച്ചശേഷം താഴേക്ക് ചാടുകയായിരുന്നു.

അച്ഛന്‍: രാമന്‍. അമ്മ: ദേവി. ഈയടത്താണ് രാജേഷ് വിവാഹിതനായത്. ഭാര്യ: രാധിക. സഹോദരന്‍: ഷാജി.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം നാളെ നടക്കുമെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാജേഷ് കണയങ്കോട് പാലത്തില്‍ നിന്നും ചാടിയത്. ഒരുമണിക്കൂറിലേറെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.