നാളെ (04/07/24) ഇടത് വിദ്യാർത്ഥി സംഘടനകളുടെ ദേശീയ വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ (04/07/24) ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ബന്ദ്. എസ്എഫ്ഐ, എഐഎസ്എഫ് എന്നിവരാണ് പഠിപ്പ് മുടക്കുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് ആവശ്യം. എല്ലാ സ്കൂളുകളും കോളേജുകളും പഠിപ്പ് മുടക്കി പ്രകടനം നടത്തണമെന്നതാണ് ആഹ്വാനം.

പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്എഫ്ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധമുണ്ട്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചയും പരീക്ഷയിലെ ക്രമക്കേടും ഉൾപ്പടെയുള്ള സംഭവങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഇന്ത്യ സഖ്യത്തിന്റെ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.

നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ  വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. എൻഎസ്‌യു എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്ഐ, എംഎസ്എഫ് എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് മാർച്ച്. എന്നാൽ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല. അതിനാൽ തന്നെ പൊലീസ് തടയുമെന്നും ഉറപ്പാണ്.