കുറുവങ്ങാട് സ്വദേശി രക്തം ചർദ്ദിച്ച് മരിച്ച സംഭവം: മരണ കാരണം മദ്യത്തിനൊപ്പം വിനാ​ഗിരി ഉള്ളിൽ ചെന്നതിനാൽ


കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചത് വിനാ​ഗിരി ഉള്ളിൽ ചെന്നിട്ടെന്ന് സംശയം. കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം (42) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം.

മദ്യത്തിനൊപ്പം വിനാ​ഗിരി കഴിച്ചതാണ് കരീമിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം. കല്ല്യാണി ബാറിന് താഴെയുള്ള സ്വകാര്യ വ്യക്തിയുടെ കടയിൽ സൂക്ഷിച്ചിരുന്ന വിനാ​ഗിരി കരീം കഴിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. രക്തം ചർദ്ദിച്ച് അവശനായ കരീമിനെ നാട്ടുകാർ ആംബുലൻസ് വിളിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരണം സംഭവിക്കുന്നത്. കരീമിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു.

സംഭവ സ്ഥലത്ത് ഫോറൻസിക്, വരലടയാള വിദ​ഗ്ദർ പരിശോധന നടത്തി. ഐ.പി.സി 104 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാവുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അവിവാഹിതനാണ് കരീം.