വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; നെഞ്ചില്‍ ചവിട്ടേറ്റ കുറുവാ ദ്വീപ് ജീവനക്കാരന്‍ മരിച്ചു


മാനന്തവാടി: കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വധ്യവയസ്‌കന്‍ മരിച്ചു. പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപിലെ ജീവനക്കാരനാണ് പോള്‍.

ഇന്ന് രാവിലെ 9.30 ഓടെയാണ് പോളിന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ജോലിക്ക് പോകുന്നതിനിടെ ചെറിയമല ജങ്ഷനില്‍ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു പോള്‍. പുറകേയെത്തിയ ആന പോളിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു പോള്‍.

ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചവെച്ചതോടെ ആന അവിടംവിട്ടു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് ദിവസത്തിനിടെ മൂന്നുപേരാണ് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടത്.