കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി റിമാന്‍ഡില്‍


കോഴിക്കോട്:  തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവില്‍ പീഡിപ്പിച്ച കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി ജീവനക്കാരന്‍ റിമാന്‍ഡില്‍. ആശുപത്രിയില്‍ അറ്റന്റര്‍ (ഗ്രേഡ് ഒന്ന്) തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന വടകര മയ്യന്നൂര്‍ കുഴിപ്പറമ്പത്ത് എം.എം.ശശീന്ദ്രനെ(55)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍ അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തു. ലൈംഗികാതിക്രമത്തിന് ശേഷം ഗൂഢല്ലൂരിലേക്ക് രക്ഷപ്പെട്ട പ്രതി പിന്നീട് അവിടെ നിന്ന് തിരികെ വരുന്ന അവസരത്തിലാണ് തിങ്കളാഴ്ച രാവിലെ മൊഫ്യൂസില്‍ ബസ്സ്റ്റാന്റില്‍ നിന്ന് പൊലീസ് പിടികൂടിയത്. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇയാളം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കി.

മാര്‍ച്ച് പതിമൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശനിയാഴ്ച ശസ്ത്രക്രിയ നടത്തി പകല്‍ പന്ത്രണ്ടരയോടെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴായിരുന്നു പ്രതി ലൈംഗികാതിക്രമം നടത്തിയത്.  ശസ്ത്രക്രിയയ്ക്ക് ശേഷം അര്‍ധബോധാവസ്ഥയിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് പീഡനവിവരം പറയുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യമാന്ത്രി വീണാജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.