മൂന്ന് തവണ ഗുഡ് സർവീസ് എൻട്രി, സി.പി മണിക്ക് ഒരു പൊൻതൂവൻ കൂടി; സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം നേടി കൊയിലാണ്ടി തഹസിൽ​ദാർ


കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ മികച്ച തഹസിൽ​ദാർക്കുള്ള അം​ഗീകാരത്തിന് അർഹനായി മൂടാടി പാലക്കുളം സ്വദേശി. കൊയിലാണ്ടി തഹസിൽദാരും പാലക്കുളം സ്വദേശിയുമായ സി.പി മണിയാണ് സംസ്ഥാനത്തെ മികച്ച തഹസിൽദാരായി തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി സർക്കാർ സർവ്വീസിൽ സേവനമുഷ്ടിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിരുന്നു.

1997 ൽ വടകര താലൂക്കിലെ ഏറാമല വില്ലേജ് ഓഫീസിൽ നിന്നാണ് മണി സർക്കാർ സേവനം ആരംഭിക്കുന്നത്. പിന്നീട് കൊയിലാണ്ടി താലൂക്ക് ഓഫീസ്, പേരാമ്പ്ര ലാൻഡ് ട്രിബൂനൽ ഓഫീസ്, ലാൻഡ് അക്വിസിഷൻ ഓഫീസ് കൊയിലാണ്ടി എന്നിവിടങ്ങളിലായി ക്ലറിക്കൽ കേഡറിൽ ജോലി ചെയ്തു. 2006 ഒക്ടോബറിലാണ് വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. പന്തലായനിയിലായിരുന്നു ആദ്യ നിയമനം. 2007 ലെ മൂന്നാർ ഓപ്പറേഷന്റെ ഭാഗമായി സർക്കാർ ഭൂമികളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ചുങ്കം പ്രദേശത്ത് പാട്ടക്കാലാവധി കഴിഞ്ഞ് അനധികൃതമായി കൈവശം വെച്ച സർക്കാർ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചു തിരികെ ഏറ്റെടുത്തു. ഇരിങ്ങൽ വില്ലേജ് ഓഫീസിലും ഓഫീസർ തസ്തികയിൽ പ്രവർത്തിച്ചു.

അനധികൃത മണൽ വാരൽ രൂക്ഷമായ 1997-2012 കാലഘട്ടത്തിൽ കാപ്പാട് കടൽ തീരം തന്നെ ഇല്ലാതാക്കുന്ന തരത്തിൽ അനധികൃത മണൽ വാരൽ രൂക്ഷമായപ്പോൾ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിയമവിരുദ്ധ പ്രവൃത്തിയിൽ ഏർപ്പെട്ട നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും വലിയ പരിധി വരെ അനധികൃത മണൽ കടത്തു പ്രവൃത്തികൾ അവസാനിപ്പിക്കാനും അദ്ദേഹം നേതൃത്വം നൽകി.

2019 ൽ തഹസിൽദാർ തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചു. കലക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് ശിരസ്തദാർ എന്നീ ചുമതലകൾക്കു ശേഷം 2020 മുതൽ കൊയിലാണ്ടി തഹസിൽദാരായി സേവനം അനുഷ്ഠിച്ചു വരികയാണ്. സർക്കാരിലേക്കുള്ള റവന്യൂ വരുമാനത്തിൽ മുൻകാലങ്ങളിലേതിനേക്കാൾ വലിയ വർദ്ധനവും ക്ഷേമ പദ്ധതികൾ യഥാ സമയം അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനും ഭൂരഹിതരായവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പരാതികൾ പെട്ടന്ന് പരിഹരിച്ചും ചുവപ്പനാടയിൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻഗണന നൽകുകയുണ്ടായി.

ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ കൂടി സഹകരണത്തോടെ ശാസ്ത്രീയമായുള്ള മാലിന്യ സംസ്കരണ പദ്ധതി, മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ മിനി സിവിൽ സ്റ്റേഷനിൽ പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു. ജനപ്രതിനിധികളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യവികസനം എത്തിക്കുന്നതിനും റവന്യു വകുപ്പിൽ കേരളത്തിൽ ആദ്യമായി ക്യൂ ആർ കോഡ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ പരാതി പരിഹാര സംവിധാനം കൊയിലാണ്ടി താലൂക്ക് ഓഫീസിലും താലൂക്ക് പരിധിയിലുള്ള 31 വില്ലേജ് ഓഫീസുകളിലും നടപ്പിലാക്കി. അദ്ദേഹം മുൻകൈ എടുത്താണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ രാഷ്ട്ര പിതാവിന്റെ അർദ്ധകായ പ്രതിമ സ്ഥാപിക്കുന്നത്.

അഴിമതി മുക്തമായ സർവ്വീസ് കാലയളവിൽ മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ചു. വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾക്ക് 2011 ൽ അന്നത്തെ കലക്ടർ പി ബി സലിം, 2019 ലെ പാർലമെന്റ് ഇലക്ഷൻ ഏകോപന പ്രവർത്തനങ്ങൾക്ക് കലക്ടർ സാംബശിവ റാവു, 2021 ലെ പട്ടയമേള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് കളക്ടർ ടി എൽ തേജ് ലോഹിത് റെഡ്‌ഡി എന്നിവരിൽ നിന്നുമാണ് അംഗീകാരം ലഭിച്ചത്. 2018-2019 കാലത്തെ പ്രളയം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കു വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

രമ്യാണ് ഭാര്യ. ബാംഗ്ലൂരിൽ ബി.സി.എ വിദ്യാർത്ഥിയായ വസുദേവ്, കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വേദ എന്നിവർ മക്കളാണ്.

.

 

Summary: Koyilandy thahasildar got best thahasildar award in state