കോൺക്രീറ്റ് കമ്പികളെല്ലാം പുറത്ത്, ഏത് നിമിഷവും തകർന്നേക്കാം; യാത്രക്കാർക്ക് ഭീഷണിയായി നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊല്ലത്തെ ചോർച്ചപ്പാലം, പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു


കൊല്ലം: വിയ്യൂര്‍ അരീക്കല്‍താഴെ – നടേരി റോഡിലെ ചോര്‍ച്ചപ്പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായെങ്കിലും പാലം പുതുക്കിപ്പണിയാനുള്ള യാതൊരു നടപടിയുമുണ്ടാവുന്നില്ല. നഗരസഭ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലം പുതുക്കി പണിയാനുള്ള എസ്റ്റിമേറ്റ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണുണ്ടായതെന്ന് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ അരീക്കല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇവിടെ 41 വര്‍ഷം മുമ്പാണ് പാലം പണിതത്. തുടക്കത്തില്‍ തന്നെ നീര്‍പ്പാലം ചോര്‍ന്നൊക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പാലത്തിന് ചോര്‍ച്ചപ്പാലം എന്ന് പേരിട്ടു. വിയ്യൂരില്‍ നിന്നും കൊല്ലം നെല്ല്യാടി റോഡ് വഴി കൊയിലാണ്ടിക്ക് പോകാനുള്ള എളുപ്പവഴിയാണിത്. പാലം ചോര്‍ന്ന് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അറിയിച്ച് മുനിസിപ്പാലിറ്റി സ്ഥാപിച്ച ബോര്‍ഡല്ലാതെ യാതൊരു സുരക്ഷാ മുന്‍കരുതലും ഇവിടെ കൈക്കൊണ്ടിട്ടില്ല.

പാലത്തിന്റെ കോണ്‍ക്രീറ്റ് കമ്പികളെല്ലാം പുറത്തായ നിലയിലാണ്. ഇരുവശത്തെയും ബലക്ഷയമാണ് ചോര്‍ച്ചയ്ക്ക് കാരണം.

വാഹന ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചിട്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വാഹനത്തിലായാലും കാല്‍നടയായാലും എളുപ്പവഴിയായതിനാല്‍ ഈ റൂട്ട് തന്നെയാണ് മിക്കയാളുകളും ആശ്രയിക്കുന്നത്. പാലത്തിന് മുകളിലൂടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാല്‍ കടന്നുപോകുന്നുണ്ട്. കനാലില്‍ വെള്ളം എത്തിക്കഴിഞ്ഞാല്‍ പാലത്തിന് അടിയില്‍ വെള്ളക്കെട്ടാണ്.

ഇതിന് പുറമേ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നത് ഇതിന് അടുത്തുകൂടിയാണ്. ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി പാലം കഴിഞ്ഞുള്ള ഭാഗത്ത് ചെളിയും വെള്ളക്കെട്ടും പതിവായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സ്ഥിതിയാണ്.

98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി തയ്യാറാക്കിയിട്ടുളഅളതെന്ന് ഷീബ അരീക്കല്‍ പറയുന്നു. എത്രയും പെട്ടെന്ന് ഫണ്ട് കണ്ടെത്തി ഇറിഗേഷന്റെ ഭാഗത്തുനിന്നും പാലം പുനര്‍നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചില്ലെങ്കില്‍ ചോര്‍ച്ചപ്പാലം തകരാനും കാല്‍നട യാത്രികരടക്കം അപകടത്തില്‍പ്പെടാനും സാധ്യത ഏറെയാണ്.


Also Read: ‘വലിയ അപകടമുണ്ടാകുന്നത് വരെ അധികൃതരെ കാത്ത് നില്‍ക്കാന്‍ വയ്യ’; ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിനടുത്തെ കുഴി അടച്ച് യുവാക്കള്‍ (വീഡിയോ കാണാം)