കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐയ്ക്ക് തിരിച്ചടി; വിജയം റദ്ദാക്കി, റീകൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി


കൊച്ചി: കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

അസാധു വോട്ടുകള്‍ റീ കൗണ്ടിങില്‍ സാധുവായി പരിഗണിച്ചാണ് എസ്.എഫ്.ഐ ജയിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇത് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീക്കുട്ടന്‍ കോടതിയെ സമീപിച്ചത്.

ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. ശ്രീക്കുട്ടന് 896 വോട്ടും എസ്.എഫ്.ഐയിലെ അനിരുദ്ധന് 895 വോട്ടും എന്നായിരുന്നു കോടതിയുടെ അറിയിപ്പ്.

എന്നാല്‍ എസ്.എഫ്.ഐയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വീണ്ടും വോട്ടെണ്ണിയപ്പോള്‍ പതിനൊന്ന് വോട്ടിന് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അസാധുവായ 27 വോട്ടുകള്‍ എണ്ണിയതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചത്.