ഇനി പണം തന്നാല്‍ അയക്കാം നോട്ടീസ്; എ.ഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങള്‍ക്ക് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍


ഐ ക്യാമറ വഴി മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴക്ക് നോട്ടീസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍. സര്‍ക്കാര്‍ പണം നല്‍കാത്തിനാലാണ് നോട്ടീസയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചത്. തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാന്‍ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്.

നിയമലംഘനം കുറയ്ക്കുക, നിയമലംഘകരില്‍ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക ഇതായിരുന്നു എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 339 കോടിയുടെ നിയമസംഘനങ്ങള്‍ കണ്ടെത്തിയതില്‍ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.

ഇനി നോട്ടീസയക്കണമെങ്കില്‍ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഏതാനും ആഴ്ചകളായി ഇ-ചെല്ലാന്‍ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞു.

പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെല്‍ട്രോണ്‍ നിര്‍ത്തി. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചാല്‍ മൊബൈലിലേക്ക് ഇ-ചെല്ലാന്‍ മാത്രം അയക്കും. പക്ഷേ മെസേജ് മാത്രം വന്നാല്‍ ആരും പിഴ അടക്കില്ല.

ജൂണ്‍ അഞ്ചിന് പിഴയീടാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര അഞ്ചു ലക്ഷം വരെയായി. പ്രതി വര്‍ഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെല്‍ട്രോണിന്റെ കരാര്‍. ഏപ്രില്‍ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. പിഴ അടയക്കാത്തവര്‍ക്കതിരെ കര്‍ശമായ നടപടികള്‍ തുടര്‍ന്നുണ്ടാകുമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രഖ്യാപനവും ഒന്നുമായില്ല. ഇ-ചെല്ലാന്‍ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞു. ഇനി നാളെ പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടീസ് തയ്യാറാക്കി അയക്കല്‍ വലിയ തലവേദനയാകും.