ചെന്നായയും ആട്ടിന്‍കുട്ടിയും | കഥാനേരം 02


കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ…

രിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല.

അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം!

കുഞ്ഞാട് തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി വീണു.

“ആട്ടിറച്ചി കഴിച്ചിട്ട് നാളേറെയായി,” ചെന്നായ നാവു നൊട്ടി നുണഞ്ഞുകൊണ്ട് പറഞ്ഞു.

രക്ഷപെടാൻ ഒരു മാർഗത്തിനായി കുഞ്ഞാട് തലപുകഞ്ഞാലോചിച്ചു. അവൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് ചെന്നായയോട് സംസാരിക്കാൻ തുടങ്ങി.

“എന്നെ തിന്നോളൂ. പക്ഷേ , രുചിയുള്ള ആട്ടിറച്ചി തിന്നണമെങ്കിൽ അല്പം കാത്തിരിക്കണം.”

“അതെന്താ?” ചെന്നായ അന്തം വിട്ടു.

“ഞാൻ ഇപ്പോൾ വയറുനിറച്ചും പുല്ലു തിന്നതേയുള്ളൂ . ഇപ്പോൾ എന്നെ തിന്നാൽ പുല്ലു തിന്നുന്നതു പോലിരിക്കും.” ആട്ടിൻകുട്ടി പറഞ്ഞു .

” അതു ശരിയാണല്ലോ! ” ചെന്നായയ്‌ക്കു തോന്നി.

“പുല്ലൊക്കെ ദഹിച്ചു കഴിഞ്ഞാൽപ്പിന്നെ ആട്ടിറച്ചിയുടെ രുചി കൂടും , അറിയില്ലേ? ”

കുഞ്ഞാട് വീണ്ടും പറഞ്ഞതു കൂടി കേട്ടതോടെ ചെന്നായയ്‌ക്ക്‌ കൊതി സഹിക്കാനായില്ല.

“ഹും ! ദഹിക്കാൻ എത്ര സമയം വേണം? ” ചെന്നായ ചോദിച്ചു.

“നൃത്തം ചെയ്താൽ വേഗം ദഹിക്കും. എന്റെ കഴുത്തിൽ കെട്ടിയ ഈ മണി ഒന്നു കിലുക്കിത്താ . എന്നാലേ എനിക്ക് നൃത്തം ചെയ്യാൻ തോന്നൂ .” കുഞ്ഞാട് പറഞ്ഞു. എന്നിട്ടു സ്വന്തം കഴുത്തിലെ മണി അഴിച്ചെടുത്ത് കൊടുത്തു.

ചെന്നായയ്‌ക്ക്‌ സന്തോഷമായി. എന്നിട്ട് കുഞ്ഞാട് കൊടുത്ത മണി ആഞ്ഞാഞ്ഞ് കിലുക്കിത്തുടങ്ങി.

“ണിം…..ണിം….ണ്ണീo …..ണ്ണീo…..”

കുഞ്ഞാട് മണി കിലുങ്ങുന്ന ശബ്ദത്തിനനുസരിച്ച് നൃത്തം ചെയ്യാനും തുടങ്ങി.

മണിയുടെ ഉച്ചത്തിലുള്ള ശബ്ദം അപ്പോഴാണ് ആട്ടിടയൻ കേട്ടത്. അയാൾ വന്നു നോക്കുമ്പോഴതാ തന്റെ കുഞ്ഞാടിനടുത്ത് ഒരു

ചെന്നായ നിന്ന് മണി കിലുക്കുന്നു! അയാൾ കൈയിലുള്ള വടിയെടുത്ത് ചെന്നായയുടെ മുതുകത്ത് …..

‘പ്ടെ..!

“ഹമ്മോ…” ചെന്നായ കരഞ്ഞു കൊണ്ട് ഒറ്റയോട്ടം!

കൂട്ടുകാരേ, ഈ കഥയില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്…. അപകടസമയത്ത് വേണ്ടതുപോലെ ബുദ്ധി ഉപയോഗിച്ചാൽ രക്ഷപെടാം.


മാക്രിയും നീർക്കോലിയും | കഥാനേരം – 1