പന്തലായനി-കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതായി കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പന്തലായനി കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി കാനത്തില്‍ ജമീല എം.എല്‍.എ. പന്തലായനി നിവാസികള്‍കളായ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലത്തിലേക്കും, ബഹുജനങ്ങള്‍ക്കു ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, അഘോരശിവക്ഷേത്രം എന്നിവടങ്ങളിലേക്കുമെല്ലാം പോകാനുള്ള വഴി അടയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസമായി പ്രദേശവാസികള്‍ പന്താലയനി ഗതാഗത സംരക്ഷണ കര്‍മ്മ സമിതി രൂപികരിച്ച് സമര രംഗത്തായിരുന്നു.

എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി അസിസ്റ്റന്റ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കളക്ടര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍, കര്‍മ്മ സമിതി ഭാരവാഹികള്‍, എന്‍.എച്ച്.എ.ഐ, വഗാര്‍ഡ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തിരുന്നു. കര്‍മ്മ സമിതി ജൂണ്‍ 30 ന് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് കളക്ടര്‍ കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വര്‍ട്ട് സ്ഥാപിക്കാം എന്ന് ഉറപ്പ് നല്‍കുകയായിരുന്നു. സമരകേന്ദ്രത്തില്‍ വച്ച് എം.എല്‍.എ കളക്ടളുടെ ഉറപ്പ് ജനങ്ങളെ അറിയിച്ചു.

ബോക്‌സ് കള്‍വര്‍ട്ട് നിര്‍മിച്ച് കഴിഞ്ഞാല്‍ അതിലേക്ക് ആവശ്യമായ വെളിച്ചവും മറ്റ് സംവിധാനങ്ങളും നഗരസഭ ഏറ്റെടുത്ത് നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കുകയും ചെയ്തു. യോഗത്തില്‍ , കര്‍മ്മ സമിതി ചെയര്‍പേഴ്‌സണ്‍ പ്രജിഷ കൗണ്‍സിലര്‍ അധ്യക്ഷയായിരുന്നു. കര്‍മ്മ സമിതി കണ്‍വീനര്‍ പി.ചന്ദ്രശേഖരന്‍, യു.കെ.ചന്ദ്രന്‍, 11ാം വാര്‍ഡ് കൗണ്‍സിലര്‍ സുമതി, മണിശങ്കര്‍, പി.എം.ബിജു, ദീപ സിന്ധു, മനോജ് എന്നിവര്‍ സംസാരിച്ചു.