വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെപ്പറ്റി സമഗ്രപഠനം നടത്തി സര്‍ക്കാര്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യവേദി


കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ പറ്റി സമഗ്ര പഠനം നടത്തി സര്‍ക്കാറിന്റെ അടിയന്തര തുടര്‍ നടപടികള്‍ ആവശ്യമാണെന്ന് ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വയനാട് ദുരന്തം കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തില്‍ നടന്ന ശില്പശാല ആവശ്യപ്പെട്ടു. അടിയന്തരവും ദീര്‍ഘകാലത്തേക്കുമുള്ള നടപടികള്‍ ഇക്കാര്യത്തില്‍ വേണം. കേരളത്തില്‍ നടന്ന വികസനപദ്ധതികളെസോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നുംഅതിതീവ്ര മഴ പെയ്താല്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള മേഖലകള്‍ ഇനിയും കേരളത്തിലുണ്ടെന്ന് ശില്പശാലയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

ഇവരെ പുനരധിവസിപ്പിക്കാനും അക്കാര്യം നടപ്പാകുന്നത് വരെ അതിതീവ്ര മഴയുള്ളപ്പോള്‍ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റാനുമുള്ള ഇടപെടല്‍ ഉണ്ടാകണം. ശാസ്ത്രീയമായ വിവരങ്ങള്‍ അതത് സമയത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതും അത്യാവശ്യമാണ്. പ്രാദേശികമായി മഴയുടെ തോത് തിട്ടപ്പെടുത്താന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുകയുംഫലപ്രദമായ മുന്നറിയിപ്പ് നല്‍കുകയും വേണം. കേരളത്തിലെ ഭൂവിനിയോഗത്തില്‍ പുനപരിശോധന അത്യാവശ്യമാണ്. അപകട സാധ്യതയുള്ള മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അഭിപ്രായം ഉയര്‍ന്നു.

ഡോ.ടി.വി.സജീവ്, ജോസഫ്.സി.മാത്യു, എ.സഹദേവന്‍, ഡോ.വിഷ്ണുദാസ് വയനാട് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.ജെ.ബേബി, പി.കെ.വേണുഗോപാലന്‍, എന്‍.പി.ചേക്കുട്ടി, എന്‍.സുബ്രഹ്‌മണ്യന്‍, വി.വിജയകുമാര്‍, സ്മിത പി.കുമാര്‍, ഡോ.കെ.എന്‍.അജോയ് കുമാര്‍, കെ.അജയന്‍, എന്‍.വി.ബാലകൃഷ്ണന്‍, കെ.പി.ചന്ദ്രന്‍, പി.കെ.പ്രിയേഷ് കുമാര്‍, എന്‍.കെ.മധുസൂദനന്‍, എ.മുഹമദ് സലീം തുടങ്ങിയവര്‍ സംസാരിച്ചു. ഈ രംഗത്തെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജോസഫ്.സി.മാത്യു കണ്‍വീനറായി 23 അംഗ പ്രിപ്പറേറ്ററി കമ്മിറ്റിക്ക് ശില്പശാല രൂപം നല്‍കി.

Summary: Janadhipathya vedi asks the government to conduct a comprehensive study on landslide-prone areas and take immediate follow-up measures