താഴോട്ട് തൂങ്ങിക്കിടന്ന റിയാസിനെ ചേര്‍ത്തുപിടിച്ച് തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍; അഗ്നിരക്ഷാപ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു; തെങ്ങില്‍നിന്ന് വീണ കായണ്ണ സ്വദേശി റിയാസിന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്ക സമയത്തെ ഇടപെടല്‍-വീഡിയോ കാണാം


കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിന് രക്ഷയായത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്കസമയത്തെ ഇടപെടല്‍. തെങ്ങില്‍ നിന്ന് തൂങ്ങിക്കിടന്ന് ശ്വാസംകിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട റിയാസിനെ സമീപത്തുണ്ടായിരുന്ന തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍കയറി തെങ്ങോട് ചേര്‍ത്ത് പിടിച്ച് മറ്റൊരു കയര്‍ ഉപയോഗിച്ച് കെട്ടിയശേഷം ഫയര്‍ ഫോഴ്‌സ് വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു.

കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. സുരക്ഷയ്ക്കായി ഭാഗമായി അരയില്‍ കെട്ടിയിരുന്ന വടത്തില്‍ കുടങ്ങി തൂങ്ങിയ നിലയിലായിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസ്സര്‍മാരായ സോജു.പി.ആര്‍, വിനീത്.വി എന്നിവര്‍ ലാഡര്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി റെസ്‌ക്യുനെറ്റില്‍ റിയാസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

സേന എത്തുന്നതുവരെ റിയാസിനെ തെങ്ങുകയറ്റ ഉപകരണത്തിന്റെ സഹായത്താല്‍ തെങ്ങില്‍ ചേര്‍ത്തു നിര്‍ത്തിയ ചെറുക്കാട് ആറങ്ങാട്ട്‌പൊയില്‍ സി.ടി.വേലായുധനെയും അഗ്‌നിരക്ഷാസേനയേയും നാട്ടുകാര്‍ അഭിനന്ദിച്ചു.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും, അസിം സ്റ്റേഷന്‍ ഓഫീസ്സര്‍ പ്രദീപന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, കെ.കെ.ശിഖിലേഷ്, പി.കെ.സിജീഷ്, പിയം വിജേഷ്, കെ. അജേഷ്, കെ.പി.വിപിന്‍, ഹോംഗാര്‍ഡ്മാരായ അജീഷ്, അനീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.