മാഹിയില്‍ പെണ്‍വാണിഭത്തിന് മറയാക്കിയത് അനധികൃത മസാജ് സെന്റര്‍; നടത്തിപ്പുകാരനായ കണ്ണൂര്‍ സ്വദേശിയും ബംഗളുരു സ്വദേശിനിയായ യുവതിയും അറസ്റ്റില്‍


മാഹി: അന്യസംസ്ഥാന യുവതികളെ മാഹിയിലെ മസാജ് സെന്ററിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ കണ്ണൂര്‍ സ്വദേശിയും ബംഗളുരു സ്വദേശിനിയും പിടിയില്‍. മാഹി റെയില്‍വേസ്റ്റേഷന്‍ റോഡില്‍ സബ്ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാമസാജ് സെന്ററിന്റെ മറവിലാണ് പെണ്‍വാണിഭം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാഹി പോലീസ് നടത്തിയ പരിശോധനയില്‍ നടത്തിപ്പുകാരനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും അറസ്റ്റ് ചെയ്യുകയും മസാജ് സെന്റര്‍ അടച്ച് പൂട്ടുകയും ചെയ്തു.

മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയില്‍ സി.ഐ ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ ഷാജി (49)യെയും ബംഗളുരു സ്വദേശിനിയെയും അറസ്റ്റ് ചെയ്തത്. കര്‍ണാടക, അസം, മണിപ്പൂര്‍‌, ബംഗാള്‍ എന്നീ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള  യുവതികളെ  മസാജ് സെന്ററില്‍ എത്തിച്ച് സ്ഥാപനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ അവരുടെ  ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഇടപാട്.

മസാജ് സെന്ററിന് ലൈസന്‍സോ മറ്റ് രേഖകളോ ഇല്ല. നടത്തിപ്പുകാരന്‍ ഷാജിയെ മാഹി കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും പൊലീസ് അറിയിച്ചു.