കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻമദ്യവേട്ട; പിടികൂടിയത് 440 കുപ്പി മദ്യം 


കോഴിക്കോട്:  കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടിയത് കുപ്പിക്കണക്കിന് അനധികൃത മദ്യം. നേത്രാവതി എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 440 കുപ്പി മദ്യമാണ് രാവിലെ ആര്‍.പി.എഫ്. പിടിച്ചെടുത്തത്. മദ്യക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി.

എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ശക്തിപ്പെടുത്തിയ ആര്‍.പി.എഫ് സ്‌ഫോടക വസ്തുക്കളും തീപിടിക്കാന്‍‌ സാധ്യതയുള്ള വസ്തുക്കളും കടത്തുന്നുണ്ടോ എന്ന് കണ്ടെത്താന്‍ നടത്തിയ പരിശോധനയിലാണ്  സ്ഫോടകവസ്തുക്കള്‍ക്ക് പകരം ചാക്കുകണക്കിന് മദ്യം കണ്ണില്‍പെട്ടത്.

നേത്രാവതിയിലെ ബര്‍ത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവ നിര്‍മിത 131 ഫുള്‍ ബോട്ടിലും 309 ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യവുമാണ് പിടിച്ചെടുത്തത്. പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആര്‍.പി.എഫ്. എസ്.ഐ. എം.പി. ഷിനോജ്കുമാര്‍ അറിയിച്ചു. തീവണ്ടിയില്‍ കയറിയപ്പോള്‍ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാര്‍ വ്യക്തമാക്കിയിരുന്നു.