ഭാര്യയുടെ കാമുകൻ എന്ന് സംശയം, കോട്ടയത്ത് ബന്ധുവിനെയും സുഹൃത്തിനെയും പതിയിരുന്ന് വെട്ടി ഭർത്താവ്; ഒരാൾ കൊല്ലപ്പെട്ടു


കോട്ടയം: കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ചാണ് ഭർത്താവ് ബന്ധുവായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചത്. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു സംഭവം. ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.   

ഇന്നലെ മണർകാട് ജോലിക്ക് ശേഷം ശാന്തിഗ്രാം കോളനി ഭാഗത്തേക്ക് വരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്തും സുഹൃത്ത് റിജോയും. വടവാതുർ കുരിശിന് സമീപം ബസിറങ്ങി മുന്നോട്ട് നടന്നുപോകുമ്പോൾ വഴിയിൽ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ അജേഷ് വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്.   

ഇടത് കക്ഷത്തിൽ ആഴത്തിൽ വെട്ടേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിജോയുടെ വലത് കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.     

കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിൻ്റെ ഭാര്യയുടെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ആണ്. അജീഷ് സംശയ രോഗി ആണ് എന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ കാമുകനാണ് എന്ന് സംശയിച്ച് ഇയാൾ പലരോടും മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.