കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും: തിരുവമ്പാടി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


തിരുവമ്പാടി: അയല്‍വാസിയെ മര്‍ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും.

കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥ് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി.

കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെങ്കിലും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് 2,70,000 രൂപ നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന പേരില്‍ കേസുമായി മുന്നോട്ടു പോയില്ല. എന്നാല്‍ പ്രതി രണ്ടു ലക്ഷം മാത്രം നല്‍കി. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും മര്‍ദ്ദനത്തില്‍ കേസെടുത്തില്ല.

പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചപ്പോള്‍ ജോമി ജോസഫിന്റെ ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കുമെന്ന് തിരുവമ്പാടി എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പരാതിക്കാരന്‍ വീണ്ടും കമ്മീഷനെ സമീപിച്ചു. അപ്പോള്‍ തന്റെ പരാതിയിലും ജോമി ജോസഫിന്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തു. തുടര്‍ന്ന് പരാതിക്കാരന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കമ്മീഷനില്‍ പരാതി നല്‍കിയതിനാണ് തനിക്കെതിരെ കള്ള പരാതി രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിക്കാരന്‍ അറിയിച്ചു. മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഐ.ജിക്ക് നല്‍കിയ നിര്‍ദേശം.