സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍; കരിക്കുലത്തിലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടിച്ചേര്‍ക്കുകയെന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്‍പ്പെടെയാണ് കരിക്കുലം തയ്യാറാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷ കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ ഏഴാണ്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 22ന് നടക്കും.

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്സ് ബിരുദമെടുത്താല്‍ പിജിക്ക് ഒരു വര്‍ഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍ തയ്യാറായെന്നും മന്ത്രി അറിയിച്ചു. എല്ലാ സര്‍വകലാശാലകളിലെയും ഒരു വര്‍ഷത്തെ പഠനവും പാഠ്യേതര പ്രവര്‍ത്തനവും ഏതാണ്ട് ഒരേ സ്വഭാവത്തിലാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ സര്‍വ്വകലാശാലകളിലെയും രജിസ്ട്രാര്‍മാര്‍ ചേര്‍ന്ന സമിതിയാണ് അക്കാദമിക് കലണ്ടര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.