മരിച്ച രണ്ട് പേരുൾപ്പെടെ നാല് പേർക്ക് നിപ; കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്


കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേർക്കുമാണ് നിപ സ്ഥിരീകരിച്ചത്. പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം മരണപ്പെട്ടത് വിദേശത്ത് നിന്ന് വന്നയാളെന്ന് മന്ത്രി പറഞ്ഞു. 168 പേരാണ് മരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരുണ്ട്. ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും.

രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുള 10 പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.