അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു


കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.       

വീടിനുള്ളില്‍ ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്.         

വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. എട്ടുമണിയോടെ ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.           

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാളമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ ഭാഗങ്ങളും പൊലീസ് കൃത്യമായി അന്വേഷിച്ചുവരികയാണ്.