കഴിഞ്ഞ രണ്ടുമാസം റേഷന്‍ വാങ്ങിയ മുന്‍ഗണനാ റേഷന്‍കാര്‍ഡിലുള്‍പ്പെട്ടവരാണോ? എങ്കില്‍ ഈകാര്യങ്ങള്‍ ശ്രദ്ധിക്കുക


തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മസ്റ്ററിങ് നടത്തിയവര്‍ക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല.

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ട 47 ലക്ഷത്തോളം പേര്‍ മസ്റ്ററിങ് നടത്തിയതായാണ് കണക്ക്. ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബര്‍ 8ന് മുന്‍പ് പൂര്‍ത്തിയാക്കും. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ കെവൈസി അപ്ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

25മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഒക്ടോബര്‍ മൂന്നുമുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലുമാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15-നകം മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള തിയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

മസ്റ്ററിങ്ങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതത് സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം.