സമയക്രമത്തെ ചൊല്ലി വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ കൂട്ടത്തല്ല്; മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി


മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്.

ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ മേപ്പയ്യൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിലും പേരാമ്പ്രയിലെ ആശുപത്രിയിലും ചികിത്സ തേടി.

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലും ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സിറ്റി ബസ് തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പില്‍ അധികസമയം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പിന്നീട് അടിപിടിയായത്. യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഒടുവിൽ യാത്രക്കാർ തന്നെ ഇടപെട്ട് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചു. തര്‍ക്കത്തിനിടെ മുന്നിലുള്ള ബസ് ജീവനക്കാരന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചതാണ് കയ്യാങ്കളിയുടെ തുടക്കം. പത്ത് മിനിട്ടോളം സ്ഥലത്ത് സംഘർഷം നീണ്ടുനിന്നു.

Summary: fight between private bus employees in Meppayur.