വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കെ.കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം; ന്യൂമാഹിയിലെ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്



വടകര:
വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ കേസെടുത്ത് പോലീസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തിരിക്കുന്നത്.

ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിപാടിക്കിടെ കെ.കെ ശൈലജ പറഞ്ഞ വാക്കുകള്‍ എഡിറ്റ് ചെയ്ത് മുസ്ലീംകള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് ഇയാള്‍ ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെയാണ്‌ പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

അതേ സയം സമഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ കെ.കെ ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുഖ്യനേതൃത്വത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

പ്രശസ്ത മതപണ്ഡിതന്‍ എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് ശൈലജ ടീച്ചറെ ‘ബോംബമ്മ’ എന്ന് പരാമര്‍ശിച്ച് പ്രചരണം നടത്തുന്നു. മാതൃഭൂമി ഓണ്‍ലൈന്‍ മാധ്യമം എന്ന പേരില്‍ ലൗ ജിഹാദ് വാദക്കാരിയായി ചിത്രീകരിച്ചു. ഇത്തരമൊരു പ്രസ്താവന ശൈലജ ടീച്ചറോ മാതൃഭൂമി ഓണ്‍ലൈനോ നടത്തിയിട്ടില്ല. വ്യാജ ഐഡികള്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ ഇടയില്‍ ഭിന്നിപ്പും തെറ്റിദ്ധാരണയും ഉണ്ടാക്കുംവിധമാണ് പ്രചരണം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

എന്റെ വടകര കെ.എല്‍. 18 എന്ന ഫേസ്ബുക്ക് .പേജ്, ട്രോള്‍ റിപ്പോര്‍ട്ടര്‍ ടി.ആര്‍ എന്ന ഗ്രൂപ്പ് തുടങ്ങിയവ വഴി നടക്കുന്ന പ്രചരണങ്ങള്‍ പരാതിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറമേ മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ശൈലജ ടീച്ചര്‍ പരാതി നല്‍കിയിട്ടുണ്ട്.