പുതുവര്‍ഷം വരെ കാത്തു നിന്നില്ല; മദ്യവില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. മദ്യവിലയില്‍ 2% വില്‍പ്പന നികുതിയാണ് വര്‍ദ്ധിച്ചത്. സാധാരണ ബ്രാന്റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2% വില്‍പ്പന നികുതി വര്‍ദ്ധിക്കും.

മദ്യവില വര്‍ദ്ധിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് മദ്യത്തിന് പുതിയ നിരക്കില്‍ വില്പന ആരംഭിച്ചത്.

ജനുവരി ഒന്ന് മുതല്‍ 9 ബ്രാന്‍ഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും വില വര്‍ദ്ധന എത്രയും വേഗം നിലവില്‍ വരുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധന നടപ്പിലാക്കിയത്.

വിവിധ ബ്രാന്റികളുടെ വിലയില്‍ 10 രൂപ മുതലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തും. നാല് ശതമാനം വില്‍പ്പന നികുതിയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് രണ്ട് ശതമാനം വര്‍ദ്ധനവ് ഉപഭോക്താവ് നല്‍കിയാല്‍ മതിയെന്ന് ബെവ്‌കോയുടെ അറിയിപ്പില്‍ പറയുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

സാധാരണ ബ്രാന്റുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാവുക. പുതു വര്‍ഷത്തില്‍ പുതിയ വിലക്ക് വില്‍ക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവില്‍ പുതിയ നിരക്ക് ഉടന്‍ നിലവില്‍ വരുമെന്ന് രേഖപ്പെടുത്തിയതിനാല്‍ ഇന്ന് മുതല്‍ പുതിയ വിലക്ക് വില്‍പ്പന തുടങ്ങുകയായിരുന്നു.