കൂടത്തായി കേസില്‍ വീണ്ടും കൂറുമാറ്റം; സയനൈഡ് കണ്ടെടുത്ത സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി താമരശ്ശേരി സ്വദേശിനിയായ സാക്ഷി


കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍‌ കോടതിയില്‍ വീണ്ടും കൂറുമാറ്റം. കേസിലെ ഒരു പ്രധാന സാക്ഷികൂടി പ്രതിഭാഗത്തേക്ക് കൂറുമാറി. അറുപതാംസാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയില്‍ ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്.

പ്രജികുമാറിന്റെ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞതനുസരിച്ച് താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വര്‍ക്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും പൊലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. കേസിലെ രണ്ടാംപ്രതിയായ എം.എസ്. മാത്യു ഭര്‍ത്താവായ പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ നല്‍കിയ മൊഴിനല്‍കിയിരുന്നു.

അറസ്റ്റിനുശേഷം പോലീസ് പ്രജികുമാറുമായി തെളിവെടുപ്പിന് വന്നപ്പോള്‍ താന്‍ നല്‍കിയ താക്കോലുപയോഗിച്ച് കടതുറന്ന് സയനൈഡ് എടുത്ത് പ്രജികുമാര്‍ പോലീസിന് നല്‍കിയിരുന്നുവെന്നും ശരണ്യ നല്‍കിയ മൊഴിയില്‍‌ പറയുന്നുണ്ടായിരുന്നു. കൂടാതെ പ്രജികുമാറിന്റെ കടയില്‍നിന്നും സയനൈഡ് കണ്ടെടുത്ത പരിശോധനപ്പട്ടികയിലെ സാക്ഷികൂടിയാണ് ശരണ്യ. പ്രോസിക്യൂഷനുവേണ്ടിയുള്ള ക്രോസ് വിസ്താരത്തില്‍ പട്ടികയിലെ ഒപ്പ് തന്റേതാണെന്ന് ശരണ്യ സമ്മതിച്ചിട്ടുണ്ട്.

അന്വേഷണസംഘത്തിലെ അംഗവും കേസിലെ 150-ാം സാക്ഷിയുമായ കണ്ണൂര്‍ ആലക്കോട് സര്‍ക്കിള്‍ എ.പി. വിനീഷ് കുമാറിനെയും കോടതിയില്‍ വിസ്തരിച്ചു. ഒന്നാംപ്രതി ജോളിയുടെ ഇടുക്കിയിലെ തറവാട്ടുവീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയതായും ജോളി പഠിച്ച വാഴവര സെയ്ന്റ് മേരീസ് ഹൈസ്‌കൂളില്‍നിന്ന് അഡ്മിഷന്‍ രജിസ്റ്ററും ടി.സി. കൗണ്ടര്‍ഫയലും ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചതായും വിനീഷ് കുമാര്‍ മൊഴിനല്‍കി.

ജോളിക്ക് ബി.എഡ് ഉണ്ടോ എന്നറിയാന്‍ പാലാ സെയ്ന്റ് തോമസ് ടീച്ചേഴ്‌സ് എജുക്കേഷന്‍ കോളേജില്‍  അന്വേഷണംനടത്തിയപ്പോള്‍ ജോളി ജോസഫ് ആ കോളേജില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു. അതുസംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും സാക്ഷി വിനീഷ് കുമാര്‍ മാറാട് പ്രത്യേകകോടതി ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ മുമ്പാകെ മൊഴിനല്‍കി.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. അന്വേഷണസംഘത്തിലെ അംഗമായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.കെ. ബിജുവിനെ വ്യാഴാഴ്ചയാണ് കോടതിയില്‍ വിസ്തരിക്കുക.