സംസ്ഥാനത്തെ നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കാന്‍ തീരുമാനം; ഓഡിറ്റിങ്ങില്‍ മണല്‍നിക്ഷേപം കണ്ടെത്തിയത് 17 നദികളില്‍


കോഴിക്കോട്: സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കാന്‍ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വര്‍ഷം മുടങ്ങിക്കിടക്കുകയായിരുന്നു.

2001ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കുക. കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തയാറാക്കി അനുവദനീയമായ നദികളില്‍നിന്ന് മണല്‍വാരാന്‍ അനുമതി നല്‍കാനാണ് ആലോചിക്കുന്നത്.

ഓഡിറ്റ് നടത്തിയതില്‍ 17 നദികളിലാണ് മണല്‍ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണല്‍വാരല്‍ എന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കേരളത്തിലെ നദികളില്‍ നിന്ന് മണല്‍വാരുന്നത് നിരോധിച്ചിരുന്നത്.