ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരി ഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊടിമരത്തിലെ കരി ഓയില്‍ നീക്കി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷത്തിന് അയവു വരുത്തിയത്.