കണ്ണൂരില്‍ യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി; പ്രതിഫലമായി 9ലക്ഷം നല്‍കാമെന്ന് ഇടനിലക്കാരന്‍


കണ്ണൂര്‍: കണിച്ചാറില്‍ യുവതിയെ അവയവദാനത്തിന് നിര്‍ബന്ധിച്ചതായി പരാതി. ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് അവയവദാനത്തിന് നിര്‍ബന്ധിച്ചെന്നാണ് ആദിവാസി യുവതിയുടെ പരാതി. പോരാവൂര്‍ സ്വദേശിയായ ബെന്നി എന്നയാള്‍ 9ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും, കിട്ടുന്ന തുകയില്‍ നിന്നും കമ്മീഷന്‍ തുകയായി ബെന്നിക്കും ഭര്‍ത്താവിനും നല്‍കണമെന്ന് പറഞ്ഞെന്നും യുവതി പറയുന്നു.

ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വൃക്ക ദാനം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് യുവതി പറയുന്നത്. ഒരു വര്‍ഷത്തോളമായി ഇതിനായുള്ള ടെസ്റ്റുകള്‍ നടത്തിയെന്നും, തന്നെ അവയവദാനത്തിന് നിര്‍ബന്ധിച്ചതോടെ പരിചയക്കാരന്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.

മാത്രമല്ല കിട്ടുന്ന രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപ ഭര്‍ത്താവിനും ഒരു ലക്ഷം ബെന്നിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ ബെന്നി ഇട നിലനിന്ന് 2014ല്‍ ഭര്‍ത്താവിന്റെ വൃതക്ക ദാനം ചെയ്തിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ബെന്നിക്കും യുവതിയുടെ ഭര്‍ത്താവിനുമെതിരെ കേളകം പോലീസ് കേസെടുത്തു.