”അന്ന് സീതാദേവിയെ സംശയിച്ചവരാണ് നിങ്ങളെന്ന കാര്യം മറന്നുപോയി” ബി.ജെ.പിയെ തോല്‍പ്പിച്ച അയോധ്യയിലെ വോട്ടര്‍മാര്‍ക്കെതിരെ ‘രാമായണത്തിലെ ലക്ഷ്മണന്‍’


അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് രാമായണം സീരിയലില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്‌രി.

രാമക്ഷേത്രം നിര്‍മിച്ചു നല്‍കിയിട്ടും അയോധ്യക്കാര്‍ ബി.ജെ.പിയെ തോല്‍പിച്ചുവെന്ന് സുനില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. സീതയെ സംശയിച്ച അയോധ്യയിലെ പൗരന്മാരില്‍ നിന്ന് ഇതില്‍ കുറഞ്ഞത് പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് സുനിലിന്റെ പ്രതികരണം.

”വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന കാര്യം നമ്മള്‍ മറന്നുപോയി. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാര്‍ത്ഥതയാണിത്. അയോധ്യയിലെ പൗരന്മാര്‍ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെയോര്‍ത്ത് ലജ്ജിക്കുന്നു.” സുനില്‍ കുറിച്ചു.

”പ്രിയപ്പെട്ട അയോധ്യയിലെ പൗരന്മാരെ, നിങ്ങളുടെ ഹൃദയവിശാലതയെ നമിക്കുന്നു, സീതാദേവിയെപ്പോലും വെറുതെ വിടാത്തവരാണ് നിങ്ങള്‍. ശ്രീരാമനെ ആ ചെറിയ കൂടാരത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് മനോഹരമായ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച മനുഷ്യനെ നിങ്ങള്‍ ഒറ്റിക്കൊടുത്തതില്‍ ഞങ്ങള്‍ക്ക് ഞെട്ടലില്ല. രാജ്യം മുഴുവനും ഇനിയൊരിക്കലും നിങ്ങളെ ബഹുമാനത്തോടെ കാണില്ല.” സുനില്‍ പറയുന്നു.

ബാഹുബലി സിനിമയില്‍ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്നു കുത്തുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ബാഹുബലിയെ ബി.ജെ.പിയായും കട്ടപ്പയെ അയോധ്യയായും ചിത്രീകരിച്ചിരിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ധൃതിപ്പെട്ട് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തിയതും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തത്. എന്നാല്‍ അയോധ്യയിലെ വോട്ടര്‍മാര്‍ ശക്തമായ മറുപടിയാണ് ബി.ജെ.പിയ്ക്ക് തെരഞ്ഞെടുപ്പില്‍ നല്‍കിയത്. ക്ഷേത്ര നഗരമായ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ലല്ലു സിങ് 54,000ത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ലല്ലുവിനെതിരെ മണ്ഡലത്തിലെ ഏക എം.എല്‍.എ അവധേഷ് പ്രസാദിനെയാണ് സമാജ്‌വാദി പാര്‍ട്ടി കളത്തിലിറക്കിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ലല്ലു മുന്നിലെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.