ഇത് പ്രകൃതി സ്‌നേഹികള്‍ തീര്‍ത്ത സ്‌നേഹതീരം;കൊടക്കാട്ടുമുറി താഴെ പുഴയോരത്ത് ഒരുങ്ങുന്നുണ്ട്, ജൈവവവൈവിധ്യ പാര്‍ക്ക്


കൊയിലാണ്ടി: നഗരസഭ നാലാം വാര്‍ഡില്‍ കൊടക്കാട്ടുമുറി താഴെ പുഴയോരത്തു ‘സ്‌നേഹതീരം ‘ ജൈവവൈവിധ്യ പാര്‍ക്ക് ഒരുങ്ങുന്നു. നിലവില്‍ അപൂര്‍വയിനം സസ്യ- ജീവജാലങ്ങളാല്‍ സമ്പന്നമായ ഇടം പരിസരവാസികളുടെയും കുടുംബശ്രീ യൂണിറ്റിന്റെയും പ്രകൃതിസ്‌നേഹികളുടെയും വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ മാഷിന്റെയും നഗരസഭയുടെയും കോഴിക്കോട് ജൈവവൈവിധ്യ ബോര്‍ഡിന്റെയും പരിശ്രമഫലമായി ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു ഒരുദ്യാനമാക്കി മാറ്റുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകമാകെ സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. വരള്‍ച്ച, അത്യുഷ്ണം, മഴയുടെ ലഭ്യതക്കുറവ്, അതിവര്‍ഷം, കാലം തെറ്റിയുള്ള കാലാവസ്ഥ തുടങ്ങി പ്രകൃതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും കൃഷിക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.

‘സ്‌നേഹതീരം’ രൂപപ്പെട്ടത്, പ്രകൃതിസ്‌നേഹികളുടെ ദീര്‍ഘനാളത്തെ അന്വേഷണഫലമായാണ്. വിവിധയിനം പുഴയോര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും ശലഭങ്ങള്‍ക്കായി പുഷ്പിത സസ്യങ്ങള്‍ വളര്‍ത്തിയും സായാഹ്നങ്ങളില്‍ അകലാപ്പുഴയുടെ കുളിര്‍കാറ്റ് ആസ്വദിക്കാന്‍ പാകത്തില്‍ ഇരിപ്പിട ബെഞ്ചുകള്‍ സ്ഥാപിച്ചും മരത്തിന്റെ ശിഖരങ്ങളില്‍ ഏറുമാടം രൂപപ്പെടുത്തിയും അവധിക്കാലങ്ങളില്‍ കൊച്ചുകൊച്ചു കൂട്ടായ്മകള്‍ക്ക് ഒത്തുകൂടാനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിപഠനം നടത്താനും മുതിര്‍ന്നപൗരന്മാര്‍ക്ക് ഒത്തുകൂടാനും ഉതകുന്ന തരത്തിലാണ് 200 മീറ്ററോളം നീളമുള്ള ഈ പുഴത്തീരപാര്‍ക്ക് രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ അഭിപ്രായപ്പെട്ടു.