ട്രോളിംഗ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ; ഇനിയുള്ള 52 ദിവസം കടലിൻ്റെ മക്കൾക്ക് വറുതിയുടെ കാലം


കൊയിലാണ്ടി: ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് നേരത്തെ നല്‍കിക്കഴിഞ്ഞു. പതിവുപോലെ ഇത്തവണയും 52 ദിവസമാണ് മത്സ്യബന്ധനത്തിനുള്ള നിരോധന കാലയളവ്.

ഞായറാഴ്ച അർധരാത്രിയോടെ മത്സ്യബന്ധനത്തിന് പോയ എല്ലാ ബോട്ടുകളും ഹാർബറുകളിൽ തിരിച്ചെത്തണമെന്നാണ് കർശന നിര്‍ദേശം. ആഴക്കടലില്‍ മീൻപിടിത്തത്തിന് പോയിട്ടുള്ള യന്ത്രവത്കൃത ബോട്ടുകള്‍ മിക്കതും മത്സ്യബന്ധനം അവസാനിപ്പിച്ച്‌ ഹാർബറുകളിൽ എത്തിക്കൊണ്ടിരിക്കുന്നു. ബാക്കിയുള്ളവ ഞായറാഴ്ച വൈകീട്ടോടെ തിരിച്ചെത്തും.

ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്നവരുമടക്കം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളുകളായിരിക്കും. ഉള്‍ഗ്രാമങ്ങളിലേക്കടക്കം മീനെത്തിച്ച്‌ വില്‍പന നടത്തുന്ന തൊഴിലാളികള്‍ക്കും ട്രോളിങ് കാലം ഇല്ലായ്മയുടെ കാലമാണ്. വടകര ചോമ്പാല ഹാർബർ കേന്ദ്രീകരിച്ച് നിരവധി പേരാണ് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുത്ത് ഉപജീവനം കഴിക്കുന്നത്. നൂറുകണക്കിന് വലുതും ചെറുതുമായ ബോട്ടുകളാണ് ചോമ്പാല ഹാർബറില്‍നിന്ന് മീൻപിടിത്തത്തിനായി പോകുന്നത്.

നിരോധന കാലയളവില്‍ വലിയ ബോട്ടുകളിലെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ്, തുടങ്ങിയ വിലപിടിപ്പുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കും. വലയും മറ്റു മീൻപിടിത്ത ഉപകരണങ്ങളും ബോട്ടുകളില്‍ തന്നെയുള്ള സ്റ്റോറേജുകളിലാണ് സൂക്ഷിക്കുക. ചെറിയ ബോട്ടുകാർ റോപ്പ്, വല, ബോക്സുകള്‍ തുടങ്ങിയവ വീടുകളിലേക്കും പ്രത്യേക ഷെഡ്ഡുകളിലേക്കും മാറ്റും. യന്ത്രവത്കൃത ബോട്ടുകള്‍ വർധിച്ചെങ്കിലും കടലില്‍ മത്സ്യസമ്ബത്ത് ഗണ്യമായി കുറയുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികള്‍ പിന്തുടരുന്നതിനാല്‍ കടല്‍സമ്ബത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ട്രോളിങ്ങ് നിരോധന കാലത്ത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്. ഔട്ട് ബോർഡ്, ഇൻ ബോർഡ് എൻജിനുകള്‍ ഘടിപ്പിച്ച വഞ്ചികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.