കൃത്യം നടത്താനെടുത്തത് 10 മിനുട്ട്, പലതവണ പ്രദേശത്ത് കറങ്ങി; നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്ത്


പേരാമ്പ്ര: പട്ടാപ്പകൽ യുവതിയെ അരുംകൊല ചെയ്തതിൻ്റെ ഞെട്ടലിലാണിപ്പോഴും പേരാമ്പ്രക്കാർ. നൊച്ചാട് സ്വദേശിനി അനുവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സ്ഥിരം കുറ്റവാളിയായ മുജീബ് റഹ്മാനാണ് സ്വർണ്ണാഭരണത്തിനായി യുവതിയെ തോട്ടിലിട്ട് മുക്കി കൊന്നത്. നാടിനെ ഞെട്ടിച്ച അനുവിൻ്റെ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍.

അനുവിനെ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയിരുന്നു. ഇതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് പല തവണ കടന്നുപോയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. മോഷണം ലക്ഷ്യമിട്ടാണ് മുജീബ് ഇതു വഴി സഞ്ചരിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷണമോ പിടിച്ചുപറിയോ നടത്താനായിരിക്കണം ആളില്ലാത്ത ഇടറോഡ് പിടിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേ സമയം അനുവിനെ കൊന്ന് തോട്ടില്‍ താഴ്ത്തി, ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണെന്നതും ഭയപ്പെടുത്തുന്നതാണ്.

മാർച്ച് 11നാണ് ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് പോകാനായി പേരാമ്പ്ര വഴി സഞ്ചരിച്ചത്. പിന്നീട് പ്രധാന പാതയിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ- വാളൂർ അമ്പലം റോഡിൽ മൂന്ന് തവണയാണ് പ്രതി കറങ്ങിയത്. രാവിലെ ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇത്.

ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തിൽ നടന്നുപോവുകയായിരുന്ന അനു മുജീബിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് യുവതിയെ ബൈക്കിൽ കയറ്റുകയായിരുന്നു. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രൂരമായ കൊലപാതകം ചെയ്യാൻ പ്രതിക്ക് സാധിച്ചതിൻ നിന്നും മുജീബ് എന്ന ക്രിമിനല്‍ എത്രമാത്രം അപകടകാരിയാണെന്നത് തുറന്നുകാട്ടുന്നു.

കൊലപാതകത്തിന് ശേഷം ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ പ്രതി ഉള്ളിയേരി ഭാഗത്തേക്ക്‌ തിരിച്ചു. എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഈയാൾ ഊരിയിരുന്നില്ല.

മോഷണക്കേസിൽ പിടിയിലായ പ്രതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്‌ പ്രതി. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത്‌ എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ്‌ പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. അനുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം സിസിടിവി ക്യാമറകളാണ് പൊലീസ് ഇതിനോടകം പരിശോധിച്ചത്. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസിപ്പോള്‍.