അവസാന നിമിഷം പരക്കംപായേണ്ട; തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, വോട്ടര്‍ പട്ടിക പുതുക്കല്‍ തുടങ്ങി


കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു. സംക്ഷിപ്ത പുതുക്കലിനുള്ള കരട് പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ജൂണ്‍ 21വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. 2024 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാനുള്ള അവസരം. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പുള്ള 50 വാര്‍ഡുകളിലെ പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.

വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫോറം നാല്) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം ആറ്), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം ഏഴ്) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അക്ഷയ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതംനേരിട്ട് ഹാജരാകണം.

വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകന്‍ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദിഷ്ട ഫോറത്തില്‍ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡീഷനല്‍ സെക്രട്ടറിയുമാണ് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍.