മേപ്പയ്യൂര്‍ ഉന്തുമ്മല്‍ ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി


മേപ്പയ്യൂര്‍: ഉന്തുമ്മല്‍ ഭാഗത്തുനിന്നും ഒമ്‌നി വാനിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മേപ്പയ്യൂര്‍ ബാങ്ക് റോഡില്‍ തെക്കെ വലയി പറമ്പില്‍ ഷാജിയുടെ പന്ത്രണ്ട് വയസുള്ള മകനെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

ഞായറാഴ്ച ഉച്ചയോടെ മകന്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവമെന്ന് കുട്ടിയുടെ അമ്മ സുജ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നീല നിറത്തിലുള്ള ഒമ്‌നി വാനില്‍ മൂന്നുപേരാണ് എത്തിയത്. വീടിനു മുമ്പില്‍ വണ്ടി നിര്‍ത്തിയശേഷം ഒരാള്‍ പുറത്തിറങ്ങി വരികയും മകനോട് വണ്ടിയിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് മകന്‍ പറഞ്ഞതെന്നും സുജ പറഞ്ഞു. തുടര്‍ന്ന് കുട്ടി അടുത്തവീട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. അതോടെ അവര്‍ വണ്ടിയില്‍ കയറി തിരികെ പോയെന്നും സുജ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയെങ്കിലും ഇത്തരമൊരു വാഹനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മേപ്പയ്യൂര്‍ സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് വീട്ടിലുണ്ടായിരുന്നവരോടും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ ആരും ഇത്തരമൊരു വാഹനം കണ്ടതായി പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

summary: an attempt was made to abduct a child who was playing in the backyard in Meppayoor Unthummal area