‘പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണം. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ ആരോപണം വരികയാണെങ്കില്‍ അതില്‍ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നതാണ് മര്യാദ. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം. പവര്‍ അതോറിറ്റിയെ താന്‍ അഭിമുഖീകരിച്ചിട്ടില്ലായെന്ന് പറഞ്ഞാല്‍ തീരില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കൂടാതെ പരാതികളില്‍ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളില്‍ എഎംഎംഎയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതില്‍ സംശയമില്ല.


തനിക്ക് ചുറ്റുമുള്ള വര്‍ക്ക്‌സ്‌പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതില്‍ തീരുന്നതല്ല ഒരാളുടെയും ഉത്തരവാദിത്തമെന്നും എനിയ്ക്ക് ഇഹ്ങനെ ഒരു എകസ്പീരിയന്‌സ് ഇല്ല എന്ന് പറയുന്നിടത്ത് തീരുന്നില്ല ഉത്തരവാദിത്തമെന്നും താരം പറഞ്ഞു.
സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ അതില്‍ നടപടി ഉണ്ടാകണമെന്നും അങ്ങനെയുള്ള അവകാശമോ അധികാരമോ ആര്‍ക്കും ഇല്ലെന്നും നടന്‍ പറഞ്ഞു.