കോഴിക്കോട് നഗരമധ്യത്തില്‍ ഹോണ്‍ മുഴക്കിയതിന് ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം; പേരാമ്പ്ര സ്വദേശിയായ പ്രതി പിടിയില്‍


കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ഹോണ്‍ മുഴക്കിയതിന് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര പൈതോത്ത് റോഡ് സ്വദേശി ജിദാത്ത് (25)നെതിരെയായിരുന്നു പരാതി. സംഭവത്തില്‍ ജിദാത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.

കോഴിക്കോട് പി.ടി.ഉഷ റോഡ് ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. ജിദാത്തിനെതിരെ ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വയനാട് റോഡ് ക്രിസ്ത്യന്‍ കോളജ് സിഗ്‌നല്‍ ജംക്ഷനില്‍നിന്ന് ഇടത്തോട്ട് പോകാന്‍ നോക്കിയപ്പോള്‍ മുമ്പില്‍ തടസമായി ജിദാത്ത് സഞ്ചരിച്ച കാറുണ്ടായിരുന്നു. ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്‌നലിന് മുന്നില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാര്‍ മാറ്റിക്കിട്ടുന്നതിനു വേണ്ടി ഡോക്ടര്‍ ഹോണ്‍ അടിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കാറില്‍ നിന്നിറങ്ങിയ യുവാവ് ഡോക്ടറുമായി വഴക്കിടുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ നിര്‍ത്താതെ ഇയാളുടെ കാര്‍ ഓവര്‍ടേക്ക് ചെയ്ത് ഓടിച്ചുപോയി.

ഇതോടെ പിന്തുടര്‍ന്നെത്തിയ യുവാവ് ഡോക്ടറുടെ കാര്‍ പി.ടി. ഉഷ റോഡ് ജംക്ഷനിലെത്തിയപ്പോള്‍ മുന്നില്‍ കാര്‍ കയറ്റി തടയുകയും ഇറങ്ങിച്ചെന്ന് മര്‍ദിക്കുകയുമായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ബഹളത്തിനിടയില്‍ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പിന്നീട് വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണു കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.