കുറ്റിക്കാട്ടൂരില്‍ പ്ലാസ്റ്റിക് സംഭരണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കിയത് എഴുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍, സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു


കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയില്‍ വന്‍ തീപിടുത്തം. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിച്ച് കയറ്റിയയക്കുന്ന സ്റ്റാര്‍ക്ക് എന്ന സംഭരണശാലയിലാണ് തീ പിടിച്ചത്. ഏഴുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ല.

രാത്രി പത്തരയോടെയാണ് സംഭരണശാലയില്‍ നിന്നും തീ പടരുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തുംമുമ്പേ തീ പടര്‍ന്നുപിടിച്ചിരുന്നു. മീഞ്ചന്ത, വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി, കൊയിലാണ്ടി ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി അഗ്നിരക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്.

എട്ടോളം യൂണിറ്റുകള്‍ പുലര്‍ച്ചെ അഞ്ചുമണിവരെ പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കമ്പനിയില്‍ തൊഴിലാളികളില്ലായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കയറ്റി അയക്കുന്നതിനുള്ള 20ടണ്‍ പ്ലാസ്റ്റിക് സ്റ്റോക്ക് ഉണ്ടായിരുന്നു. സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.