അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു


കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആദ്യം ചികിത്സ തേടിയത്.   

ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.   

കളിയാട്ടമുക്ക് എ.എം.എല്‍.പി. സ്‌കൂള്‍ നഴ്സറി വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫസ്ന. സഹോദരങ്ങള്‍: ഫൈഹ, ഫംന. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് കളിയാട്ടമുക്ക് കടവത്ത് ജുമാമസ്ജിദ് കബറിസ്താനില്‍.

പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു. 

പതിനായിരത്തില്‍ ഒരാള്‍ക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.