യാത്രക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ചു, പിന്നാലെ ബസിൽ നിന്ന് ഇറങ്ങി ഓടി; സിനിമാസ്റ്റെെലിൽ അരക്കിലോമീറ്ററോളം പിന്തുടർന്ന് കള്ളിയെ പിടികൂടി ചേളന്നൂർ സ്വദേശിനി


കോഴിക്കോട്: ബസ് യാത്രയ്ക്കിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിന്നാലെ ഓടി വി​ദ​ഗ്ദമായി പിടികൂടി ചേളന്നൂർ സ്വദേശിനി. ചേളന്നൂർ എടക്കര സ്വദേശി താഴെഓരിങ്കൽ മിഥു ശ്രീജിത്ത്(34) ആണ് കള്ളിയെ ഓടിച്ചിട്ട് പിടികൂടിയത്. അരക്കിലോമീറ്ററോളം പിന്നാലെ ഓടിയാണ് യുവതി കള്ളിയെ പിടികൂടിയത്. 

ചേളന്നൂർ നിന്നും എരഞ്ഞിപാലത്തുള്ള ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പിൽ ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാലപൊട്ടിക്കുന്നത് മിഥുവിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ ബഹളം വെച്ചതോടെ മാല പൊട്ടിക്കാൻ വന്ന സ്ത്രീ ബസിൽ നിന്നും ഇറങ്ങി ഓടി. ഒരുപാട് യാത്രക്കാർ ഉണ്ടായെങ്കിലും ആരും മാല പൊട്ടിച്ച ആളെ പിടിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ ധൈര്യം വീണ്ടെടുത്തു മാല പൊട്ടിച്ച സ്ത്രീയുടെ പിന്നാലെ ഓടി മിഥു ഓടുകയായിരുന്നു. അര കിലോ മീറ്ററിലധികം ഓടി കാരപ്പറമ്പ് റോഡിൽ ഗാലക്സി ഫ്ലാറ്റിനടുത്തു വെച്ചാണ് കള്ളിയെ കയ്യോടെ പിടികൂടിയത്. 

രണ്ടു സ്ത്രീകൾ ഓടുന്നത് കണ്ടു നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കള്ളനെ കയ്യോടെ പിടികൂടാൻ കരുത്തു കാട്ടിയ ധീര വനിതയെ നടക്കാവ് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസിന് അഭിനന്ദിച്ചു.