ആഘോഷത്തിനെത്തുന്നവർക്ക് ആശങ്കയില്ലാതെ ഭക്ഷണം കഴിക്കാം; കാളിയാട്ടത്തോട് അനുബന്ധിച്ചുള്ള പിഷാരികാവ് ക്ഷേത്ര പരിസരത്തെ ഭക്ഷണ വിൽപ്പന്യ്ക്ക് താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തെ സ്റ്റാളുകൾക്കും മറ്റ് രീതിയിൽ ഭക്ഷണ വിൽപ്പന നടത്തുന്നതിനും താൽക്കാലിക രജിസ്ട്രേഷൻ നിർബന്ധമാക്കി. നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും താൽക്കാരിക രജിസ്ട്രേഷനാണ് ക്ഷേത്രപരിസരത്ത് ഭക്ഷണ വിൽപ്പനയ്ക്കായി വേണ്ടത്.

കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ സി.പി.മണി വിളിച്ച് ചേർത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ആരോഗ്യത്തിന് ഹാനികരമായതും അനുമതിയില്ലാത്തതുമായ വസ്തുക്കളുടെ വില്പന തടയുന്നതിനും ഭക്ഷ്യവിഷബാധ തടയുന്നതിനും പരിശോധന നടത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതിനും ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്തെ കടകളില്‍ സംയുക്ത പരിശോധന നടത്തും.

ഉത്സവ ദിവസങ്ങളിൽ മദ്യം മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് കർശന പരിശോധന നടത്താൻ പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി. ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി നടത്തേണ്ട കരിമരുന്ന് പ്രയോഗം അനുമതി വാങ്ങിയശേഷം പൂർണമായ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തും.

അന്നദാനം കൗണ്ടറുകളിൽ സർക്കാർ മാനദണ്ഡപ്രകാരമുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കും. എഴുന്നളളത്തിന് ആനകളെ ഉപയോഗിക്കുമ്പോൾ ഫോറസ്റ്റ് വകുപ്പ് നൽകിയിട്ടുള്ള മാനദണ്ഡം കൃത്യമായി പാലിക്കും. ഉത്സവത്തിന് ശേഷം സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ക്ഷേത്ര പരിസരം ശുചീകരിക്കാൻ ക്ഷേത്ര കമ്മിറ്റിക്ക് യോഗം നിർദ്ദേശം നൽകി.

പിഷാരികാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ്, എക്സൈസ് ഇൻസ്പെക്ടർ ബിനുഗോപാല്‍, സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥൻ എം.എം, കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, കൊയിലാണ്ടി എ.എം.വി.ഐ അനൂപ് എസ്.പി, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. വി.ജി.വിൽസൺ, കെ.എഫ്.ഒ ബിജേഷ് കുമാര്‍, മുന്‍സിപ്പാലിറ്റിക്കു വേണ്ടി സുരേഷ് എ.പി, റിഷാദ്. കെ, മറ്റു ക്ഷേത്ര ഭാരവാഹികൾ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.