‘വിലങ്ങ് പോലും വെക്കാതെ വിഐപി പരിഗണനയില്‍ ടിപി വധക്കേസ് പ്രതികള്‍ക്ക്‌ ട്രെയിനില്‍ സുഖയാത്ര’; വീഡിയോ പുറത്ത് വിട്ട്‌ കെ.കെ രമ


വടകര: ടിപി വധക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ വി ഐ പി പരിഗണനയാണ് നല്‍കുന്നതെന്ന് കെകെ രമ എംഎല്‍എ. കോടതി ജീവപര്യന്തം ശിക്ഷിച്ച കൊടി സുനിയേയും എം.സി അനൂപിനെയും കയ്യാമം പോലുമില്ലാതെ വിയ്യൂരില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിനില്‍ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സഹിതമാണ് രമ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

ടിപി വധക്കേസ് പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കി വരുന്ന പരിഗണനകള്‍ എത്രയോ തവണ പുറത്ത് വന്നതാണെന്നും, ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണം കെട്ട ആഭ്യന്തര വകുപ്പാണ് ഇവിടെയുള്ളതെന്നും കുറിപ്പില്‍ പറയുന്നു.

കെകെ രമ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ടി.പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്.
ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആർ?
പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ്.ഐ.ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.