വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (15/11/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
പശു വളര്‍ത്തല്‍ പരിശീലനം 
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 18 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2815454, 9188522713.
സഹചാരി പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം
ജില്ലയിലെ മികച്ച മൂന്ന് എന്‍.എസ്.എസ്/എന്‍.സി.സി/എസ്.പി.സി യൂണിറ്റിന് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് /ഏയ്ഡഡ് / പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും സഹായം നല്‍കുന്ന യൂണിറ്റുകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷിക്കുന്ന വര്‍ഷത്തിന് തൊട്ടു മുന്‍പുള്ള വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ http://swd.kerala.gov.in സന്ദര്‍ശിക്കുക.അവസാന തീയതി നവംബര്‍ 22.
വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/ കോളേജുകള്‍/ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ (പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയായ വിജയാമൃതം സ്‌കീമിലെക്ക് അപേക്ഷ ക്ഷണിച്ചു. suneethi.sjd.kerala.gov.in എന്ന സുനീതിപോര്‍ട്ടല്‍ മുഖാന്തരം അപേക്ഷകള്‍ നവംബര്‍ 22 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
അറിയിപ്പുകൾ
രേഖകൾ ഹാജരാക്കണം
മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/ കോലാധാരികൾ എന്നിവർ 2021 നവംബർ മുതലുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ ഹാജരാക്കണം. രേഖകൾ മലബാർ ദേവസ്വം ബോർഡ് തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 30ന് മുമ്പായാണ് ഹാജരാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0490-2321818.
 മത്സരപരീക്ഷാ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
 50 പട്ടികജാതി വിഭാഗ യുവതീ യുവാക്കൾക്ക് പി.എസ്. സി യു. പി. എസ്. സി പരീക്ഷാ പരിശീലനം നൽകുന്നതിന് കോർപ്പറേഷൻ പരിധിയിലെ അംഗീകൃത മത്സര പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ലൈസൻസിന്റെ പകർപ്പ്, മൂന്നുവർഷങ്ങളിലെ റിസൾട്ട് എന്നിവ സഹിതം നവംബർ 25 നകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547630149.
വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് 
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ന് രാവിലെ 10 മുതല്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തിൽ നടക്കുന്ന ക്യാമ്പില്‍ ചിത്രരചനയില്‍ അഭിരുചിയുളള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
 പ്രശസ്ത ചിത്രകാരന്‍മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ചിത്രകലാ അധ്യാപകരും പങ്കെടുക്കും. താല്‍പര്യമുളളവര്‍ നവംബര്‍ 22 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍- 0495 2371096.
‘ലൂമിനേറ്റർ’ മയക്കുമരുന്നിനെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ് 
മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശ്രദ്ധേയ ചുവടുവെപ്പുമായി മാവൂർ പൊലീസ്. മയക്കുമരുന്നുകളുടെ വിതരണവും വ്യാപനവും തടയുന്നതിന് സേവന സന്നദ്ധരായ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ‘ലൂമിനേറ്റർ’ എന്ന പദ്ധതിക്ക് മാവൂർ പോലീസ് തുടക്കം കുറിക്കുന്നു. പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പഞ്ചായത്ത് വാർഡ് തലത്തിൽ ഒരു സമിതി രൂപീകരിച്ച്‌ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്നിനെതിരെ സർക്കാർ സംസ്ഥാന തലത്തിൽ യോദ്ധാവ് എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ലഹരിയിൽ അകപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ജനങ്ങളിൽ എത്തിക്കുന്നത്. മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലായി 32 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മാവൂർ പോലീസ് സ്റ്റേഷൻ. ഓരോ വാർഡുകളിലും വാർഡ് മെമ്പർമാർ കൺവീനർമാരായും അതത് വാർഡിലെ സേവന സന്നദ്ധരായ പൊതുജനങ്ങളിൽ നിന്നും 5 സ്ത്രീകൾ ഉൾപ്പെടെ 15 പേരും മാവൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഈ സമിതിയിൽ അംഗങ്ങളാവും. 32 വാർഡുകളെ 5 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററുകൾക്കും ഓരോ സബ് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിക്കും.
വൈദ്യസഹായം, നിയമ സഹായം, കൗൺസിലിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ സഹായം ചെയ്യുക, വാർഡുകളിൽ മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും നടക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുക, ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നിവയാണ് സമിതി മെമ്പർമാരുടെ കടമ.
പദ്ധതിയുടെ പ്രഖ്യാപനവും, ലഹരിക്കെതിരെ മാവൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലിജുലാൽ സംവിധാനം ചെയ്ത ‘ലൈഫ് ലൈൻ’ ഷോർട്ട് ഫിലിമിന്റെ പ്രകാശനവും നാളെ(നവംബർ 16) രാവിലെ 11മണിക്ക് മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കായക്കൊടി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നവംബർ 19 മുതൽ
സംസ്ഥാന യുവജനക്ഷേമ ബോർഡും കായക്കൊടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2022’ ന് നവംബർ 19 മുതൽ കായക്കൊടിയിൽ തുടക്കമാവും. 27 വരെയാണ് പരിപാടി.
 യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.
നവംബർ 19 ന് തളീക്കര കമ്മ്യൂണിറ്റി ഹാളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി വിവിധ കലാകായിക മത്സരങ്ങൾക്ക് പഞ്ചായത്തിൽ തുടക്കം കുറിക്കും. വിപുലമായ പരിപാടികളോടെയാണ് പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്.
കായിക മത്സരങ്ങൾ കായക്കൊടി ഹയർസെക്കണ്ടറി സ്കൂളിലും വോളിബോൾ ടൂർണ്ണമെന്റ് നെല്ലിലായി ഗ്രാമീണ കലാസമിതി ഗ്രൗണ്ടിലും ഷട്ടിൽ ടൂർണമെന്റ് കായക്കൊടി ഇൻഡോർ സ്റ്റേഡിയത്തിലും ക്രിക്കറ്റ് ടൂർണ്ണമെന്റ് ദേവർകോവിൽ പുഴക്കൽ ഗ്രൗണ്ടിലും നടക്കും. കലാമത്സരങ്ങൾ എ എം യു പി സ്കൂൾ ഗ്രൗണ്ടിലും നടക്കും.
പതിനഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.
പരിപാടി വൻ വിജയമാക്കി തീർക്കാൻ മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഒ.പി.ഷിജിൽ പറഞ്ഞു.
അറിയിപ്പുകൾ
വാഹനങ്ങള്‍ ലേലം ചെയ്യുന്നു
കോഴിക്കോട് സിറ്റിയിലെ മെഡിക്കല്‍ കോളേജ്, ടൗണ്‍, ഫറോക്ക്, പന്തിരങ്കാവ്, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ പ്രസിദ്ധീകരണ അവകാശികള്‍ ഇല്ലാത്ത നിലവില്‍ അന്വേഷണാവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 31 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. www.mstcecommerce.com മുഖേന നവംബര്‍ 30 രാവിലെ 11 മുതല്‍ 4 മണി വരെയാണ് ലേലം.
ക്വട്ടേഷൻ ക്ഷണിച്ചു
ഗവണ്‍മെന്റ് കോളേജ് തലശ്ശേരി, ചൊക്ലിയില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ജേഴ്‌സികളും വിതരണം നടത്തുന്നതിനായി മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു പുറത്ത് സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ജേഴ്‌സികളും വിതരണം നടത്തുന്നതിനുളള ക്വട്ടേഷന്‍ നോട്ടീസ് നമ്പര്‍ 04/202223 എന്നെഴുതി പ്രിന്‍സിപ്പല്‍ ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി, ചൊക്ലി എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അവസാന തീയ്യതി നവംബര്‍ 25 വൈകുന്നേരം 3 മണി . വിവരങ്ങള്‍ക്ക്: 04902966800,9497697639
അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന ഗവണ്‍മെന്റ് കോളേജ് തലശ്ശേരി, ചൊക്ലി നടപ്പിലാക്കുന്ന സൗജന്യ യു.ജി.സി നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്) പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 21.വിവരങ്ങള്‍ക്ക്: 04902966800,9497697639
മാലിന്യമുക്തമായി ലോകകപ്പ് ആഘോഷിക്കാം: നിര്‍ദ്ദേശങ്ങളുമായി ജില്ലാഭരണകൂടം
ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി. കോട്ടണ്‍ തുണി, പോളി എഥിലീന്‍ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പിവിസി ഫ്‌ലക്‌സുകളും നിരോധിച്ചിട്ടുള്ളതാണ്. ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും കേന്ദ്രസര്‍ക്കാരും നിരോധിച്ചിട്ടുണ്ട്. കോട്ടണ്‍തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിംഗ് രീതികള്‍ക്ക് പ്രാധാന്യം നല്‍കാനും പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ഹരിതച്ചട്ടം പാലിച്ച് ഫുട്‌ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കും. നിരോധിത പിവിസി ഫ്ലക്‌സ് വസ്തുക്കള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ് എ.വി, ജില്ലാ ശുചിത്വമിഷന്‍ കോർഡിനേറ്റർ കെ. എം.സുനില്‍കുമാര്‍ അസി.കോര്‍ഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍, ജില്ലായൂത്ത് ഓഫീസര്‍ സനൂപ് സി, പ്രിന്റിംഗ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.