പൂജപ്പുര ജയിലില്‍ നിന്നും ജയില്‍ചാടി മരത്തില്‍ മുകളില്‍ കയറി തടവുകാരന്റെ ആത്മഹത്യാ ഭീഷണി: തടവുചാടിയത് കൊലക്കേസ് പ്രതി; മരത്തിന് താഴെ വലവിരിച്ച് ഫയര്‍ഫോഴ്‌സ്


തിരുവനന്തപുരം: പൂജപ്പുര ജയില്‍ ചാടിയ പ്രതി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കൊലക്കേസ് പ്രതിയായ സുഭാഷാണ് ജയില്‍ ചാടിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ജയിലിനു സമീപത്തെ മരത്തില്‍ കയറിയ സുഭാഷ് ജയില്‍ മോചനം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. ഒന്നരമണിക്കൂറിലേറെയായി പൊലീസിനേയും ജയില്‍ അധികൃതരെയും വട്ടം കറക്കുകയാണ് പ്രതി. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

കൊലക്കേസ് പ്രതിയായ സുഭാഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. നല്ലനടപ്പിന്റെ ഭാഗമായി കുറച്ചുകാലം മുമ്പാണ് ഇയാളെ തുറന്ന ജയിലിലേക്ക് മാറ്റിയത്.

കോട്ടയം സ്വദേശിയായ സുഭാഷിന് കോവിഡ് കാലത്ത് രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ജയിലില്‍ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പരോള്‍ കാലാവധി കഴിഞ്ഞിട്ടും ഇയാള്‍ ജയിലിലേക്ക് തിരിച്ചുവന്നിരുന്നില്ല. തുര്‍ന്ന് പൊലീസ് സഹായത്താല്‍ ഇയാളെ അറസ്റ്റു ചെയ്ത് ജയിലില്‍ തിരികെയെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ നിന്നും ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി ജയില്‍ അധികൃതര്‍ക്ക് വിവരം ലഭിക്കുകയും ചെയ്തിരുന്നു.

പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സുഭാഷിനെ തുറന്ന ജയിലില്‍ നിന്നും വീണ്ടും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
Summary: prisoner escaped from poojappura central jail and climb up on tree and suicide threat