കണ്ണില്ലാ ക്രൂരത വനത്തില്‍ കയറിയും; പാലക്കാട് കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെടിവച്ചു കൊന്നു, രണ്ട് പേര്‍ പിടിയില്‍


പാലക്കാട്: പാലക്കാട് കല്ലടിക്കോട് മാലക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ല ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

വെടിയൊച്ച കേട്ട് വനത്തിനകത്ത് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. 300 കിലോ ഭാരമുള്ള മ്ലാവാണ് വെടിയേറ്റ് ചത്തത്. സംഭവ സ്ഥലത്ത് വച്ച് രണ്ട് പേരെ വനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മറ്റ് മൂന്ന് പേര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. അഞ്ച് പേര്‍ ചേര്‍ന്നാണ് ഗര്‍ഭിണിയായ മ്ലാവിനെ കാലപ്പെടുത്തിയതെന്നും ഇവരില്‍ മൂന്ന് പേര്‍ ഒളിവിലാണെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും വനവകുപ്പ് വ്യക്തമാക്കി.

ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികളായ ബിനു കല്ലടിക്കോട്, ബോണി, തങ്കച്ചന്‍ എന്ന കുര്യാക്കോസ് എന്നിവര്‍ ഒളിവിലാണ്. പ്രതികള്‍ റിസോര്‍ട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും മലയോര മേഖലയിലെ വന്യജീവി ശല്യത്തേക്കുറിച്ച് നിരന്തര പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണെന്നാണ് റിപ്പോര്‍ട്ട്.