സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തിന് പരീക്ഷിക്കുന്നത് പുതിയ രീതികള്‍; സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത് വര്‍ധിക്കുന്നതായി കസ്റ്റംസ്


കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് സംഘം പുതിയ രീതികള്‍ പരീക്ഷിക്കുന്നതായി കസ്റ്റംസ്. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണം കടത്താനായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത് വര്‍ധിച്ചു വരികയാണെന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മസ്‌കത്തില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചിരുന്നു. കൈക്കുഞ്ഞുമായി എത്തിയ യുവതി അടിവസ്ത്രത്തിലെ പാഡിന് ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

ആര്‍ത്തവമായതിനാലാണ് പാഡ് ധരിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവതിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കിയതോടെയാണ് പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പിടികൂടിയത്.

പാന്റ്സില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണമിശ്രിതവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. ചോക്ലേറ്റിനുള്ളിലും പാത്രം കഴുകാന്‍ ഉപയോഗിക്കന്ന സ്‌ക്രബറിനുള്ളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വര്‍ണം പിടികൂടിയിട്ടണ്ട്. മലദ്വാരത്തിലും വൈദ്യതോപകരണങ്ങളിലും ഒളിപ്പിച്ച് കടത്തുന്നതാണ് പതിവായ രീതി. വസ്ത്രത്തില്‍ ബെല്‍റ്റിന്റെ ഭാഗത്തും മറ്റും തുന്നിച്ചേര്‍ത്തും സ്വര്‍ണം കടത്താറുണ്ട്. യുവതികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തിനുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതും പതിവാണ്.

സ്വര്‍ണം കടത്തുന്ന സ്ത്രീകള്‍ പിഞ്ചുകുട്ടികളുമായാണ് എത്തുക. കസ്റ്റംസ് പരിശോധിക്കന്നതിനിടെ കുട്ടിയെ വേദനിപ്പിച്ച് കരയിപ്പിക്കും. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കാരണം കസ്റ്റംസ് പരിശോധന വേഗത്തിലാക്കുമെന്ന തോന്നലാണ് സംഘം കുഞ്ഞങ്ങളെയും കൂടെ കൊണ്ടുവരുന്നത്. സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലാകുന്നവരില്‍ ഏറെയും.