ഗതാഗതക്കുരുക്ക് അഴിയാന്‍ വഴിയൊരുങ്ങുന്നു; മൂരാട് പുതിയ പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍


കൊയിലാണ്ടി: ദേശീയപാതയില്‍ മൂരാട് കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് വേഗത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷ. മേഖലയില്‍ ഗതാഗതക്കുരുക്കിന് വഴിവെച്ച മൂരാട് പാലത്തിന് സമീപമായി ഒരുങ്ങുന്ന പുതിയ പാലം അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. മിന്നല്‍വേഗത്തിലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

പഴയപാലത്തിന് തൊട്ടടുത്ത് കിഴക്ക് ഭാഗത്തായിട്ടാണ് 34 മീറ്റര്‍ വീതിയില്‍ പുതിയപാലം നിര്‍മിക്കുന്നത്. ദേശീയപാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പാലത്തിന്റെ നിര്‍മാണം.

34 മീറ്ററുള്ള ആറ് സ്പാനിലാണ് പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ട് സ്പാനിന്റെ പൈലിങ് പൂര്‍ണമായിക്കഴിഞ്ഞു. പൈല്‍ കേപ്പുകളുടെ നിര്‍മാണം ഇപ്പോള്‍ നടക്കുകയാണ്. തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിക്കേണ്ട കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ കരയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് തൂണുകളില്‍ സ്ഥാപിക്കും. പുഴയുടെ മധ്യത്തില്‍ പൈലിങ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

അഴിയൂര്‍ വെങ്ങളം റീച്ചില്‍ ഉള്‍പ്പെട്ട മൂരാട് പാലവും പാലോളിപ്പാലവും അതിനിടയിലുള്ള 2.1 കിലോമീറ്റര്‍ ദൂരം ദേശീയപാതയും പ്രത്യേകമായിട്ടാണ് ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ആരംഭിച്ചത്. മൂരാട് പാലത്തിലെ ഗതാഗതക്കുരുക്കിന് എത്രയും പെട്ടെന്ന് പരിഹാരം കാണുകയെന്ന ലക്ഷ്യമിട്ടാണ് ഈ ഭാഗം മാത്രം പ്രത്യേക കരാര്‍ നല്‍കിയത്. ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇ ഫൈവ് ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് പാലം നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

മൂരാട് പാലത്തിനും പാലോളി പാലത്തിനും ഇടയില്‍ ആറ് വരിയില്‍ റോഡ് നിര്‍മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിനും പാലങ്ങളുടെയും റോഡിന്റെയും നിര്‍മാണത്തിനുമായി 210.21 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതില്‍ 68.5 കോടി രൂപ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വകയിരുത്തിയിരിക്കുന്നത്.

പുതിയപാലം നിര്‍മിച്ചുകഴിഞ്ഞാല്‍ ഗതാഗതം അതുവഴി തിരിച്ചുവിടും. തുടര്‍ന്ന് പഴയപാലവും പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കും.