കൊച്ചിയില്‍ ഇരുപത്തെട്ടുകാരനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു



കൊച്ചി: കൊച്ചി കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊന്നത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതക കാരണം വ്യക്തമല്ല. സംഭവ സ്ഥലത്തുനിന്ന് ഒരുമൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്.