ആരംഭത്തിൽ തന്നെ അതി തീവ്ര വ്യാപനവുമായി മൂന്നാം തരംഗം; മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവുമെന്ന് ആരോഗ്യ മന്ത്രി


കോഴിക്കോട്: കൊവിഡ് മൂന്നാം തരംഗം ആദ്യ രണ്ട് തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തുടക്കത്തിൽ തന്നെ അതി തീവ്ര വ്യാപനമാണ്. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.

ഡെല്‍റ്റയെ അപേക്ഷിച്ച്‌ അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമൈക്രോണിന്. കഴിഞ്ഞവര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായത്. അന്ന് ആര്‍ ഫാക്ടര്‍ മൂന്നില്‍ താഴെയായിരുന്നു. ഇപ്പോള്‍ മൂന്നിന് മുകളിലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് ശേഷമാണു വ്യാപനം ഇത്രയും വർധിച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിര്ണായകമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു തരംഗം ഉണ്ടായപ്പോഴും പീക്ക് താമസിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. നിലവില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതുവഴി ഉണ്ടായ രണ്ടാം കോവിഡ് തരംഗം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡെല്‍റ്റയും ഒമൈക്രോണും പടരുന്നതായി വീണാ ജോര്‍ജ് പറഞ്ഞു.
കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഒമൈക്രോണിലും കണ്ടുവരുന്നുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. മറ്റു രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനിടെ, മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കോവിഡില്ല എന്ന് ഉറപ്പാക്കരുത്. ഒമൈക്രോണ്‍ ബാധിച്ചവരില്‍ പലര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ 95 മാസ്‌ക്, അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

.