വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി


കൊല്ലം: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമാണ് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 306-ാം വകുപ്പ് പ്രകാരം ആറ് വര്‍ഷം തടവും 498-ാം വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാ തടവ് ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി പന്ത്രണര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുക വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ശിക്ഷാവിധിക്ക് മുമ്പ് പ്രോസിക്യൂഷനും പ്രതിഭാഗവും രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ജീവപര്യന്തം ശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗവും വാദിച്ചു.

ശിക്ഷ വിധിക്കുന്നതിന് മുമ്പായി പ്രതി കിരണ്‍ കുമാറിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. താന്‍ കുറ്റക്കാരനല്ല എന്നും വിസ്മയ ആത്മഹത്യ ചെയ്തതാണെന്നുമാണ് കിരണ്‍ കോടതിയോട് ഇതിന് മറുപടിയായി പറഞ്ഞത്.

പ്രതി കിരണ്‍ കുമാർ


കൂടാതെ അച്ഛനും അമ്മയ്ക്കും സുഖമില്ലെന്നും കിരണ്‍ പറഞ്ഞു. അച്ഛന് ഓര്‍മക്കുറവുണ്ട്. അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

എന്നാൽ കേസിൽ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിനു തുല്യമാണ്. കേസ് വ്യക്തിക്കെതിരായി ഉള്ളതല്ല. വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യമാകെ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതി വിസ്മയയുടെ മുഖത്ത് ചവിട്ടി. സര്‍ക്കാര്‍ ജോലിയും മികച്ച വിദ്യാഭ്യാസവുമുള്ള പ്രതിക്ക് പശ്ചാത്താപമില്ല. നിയമം പാലിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥൻതന്നെ സ്ത്രീധനം ചോദിച്ച് വാങ്ങിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും പ്രോസിക്യൂഷൻ ആവർത്തിച്ചു.

കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങള്‍ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയില്‍ ആവര്‍ത്തിച്ചത്.

സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

വിസ്മയ


കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21 നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.