അത്തോളിയിലെ വീട് കുത്തി തുറന്നു മോഷ്ടിച്ച സംഭവം; അന്തർ സംസ്ഥാന മോഷ്ടാവും കൊലപാതക കേസിലെ പ്രതിയുമായ വിജയൻ പിടിയിൽ


അത്തോളി: അത്തോളിയിലെ വീട് കുത്തി തുറന്നു മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി കുറ്റിക്കാട്ടൂർ ആനശ്ശേരി റോഡിൽ വിജയൻ എന്ന കുട്ടി വിജയനെ (48) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്തർ സംസ്ഥാന മോഷ്ടാവായ ഇയാളെ ഇന്നലെ രാത്രി കുറ്റികാട്ടൂരിൽ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

മെയ്‌ മാസം 28 ന് അത്തോളി കൊടശ്ശേരി തെറ്റിക്കുന്നുമ്മൽ റഷിദിന്റെ വീടിന്റെ വാതിൽ തകർത്ത് ഇയാൾ മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് പ്രതിയെ പിടികൂടിയത്. ഇയാളും കൂട്ടാളിയും ചേർന്ന് 14 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. വീട്ടുകാർ വീട് പൂട്ടി ആലപ്പുഴയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. കളവു നടത്തിയ ശേഷം തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തേക്കും ബാംഗ്ലൂരിലേക്കും കടന്ന പ്രതി സ്വർണ്ണം വിറ്റു കിട്ടിയ പണം കൊണ്ട് അഡംബര ജീവിതം നയിക്കുകയായിരുന്നു. കൂട്ടാളിക്കു വേണ്ടി തമിഴ്നാട്ടിൽ അന്വേഷണം തുടരുന്നു.

കേരള, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ വർഷങ്ങളായി നിരവധി കവർച്ചകൾ നടത്തി കൊണ്ടിരിക്കുന്ന കൊടും കുറ്റവാളിയാണ് ഇയാൾ. 2007ൽ മാവൂർ വെച്ച് വിഭാസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ നൂറോളം കവർച്ച കേസുകളിലും അമ്പലമോഷണങ്ങളിലും പ്രതിയാണ് ഇയാൾ.

മലപ്പറമ്പിൽ ഡോക്ടറുടെ വീട്ടിൽ നിന്നും 45 പവൻ കവർച്ച നടത്തിയ കേസിൽ പിടിക്കപ്പെട്ട് ആറ് മാസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഒരു മാസമായി മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചു താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയും പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പേരാമ്പ്ര ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തു.

സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ ബാബു, വി.കെ.സുരേഷ്, ബിജു.പി, രാജീവൻ കെ.പി,ഷാജി.വി. വി, അത്തോളി ഇൻസ്‌പെക്ടർ. ജിതേഷ്, എസ് ഐ.രഘുനാഥൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.